കോട്ടയം: ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിനെതിരെ ശബരിമല കര്‍മ സമിതി ഗവര്‍ണറെ കാണും. നിയന്ത്രണം ഭക്തര വലയ്ക്കുന്നു എന്നാണ് ശബരിമല കര്‍മ സമിതിയുടെ പരാതി. രാത്രി കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ചായിരിക്കും കര്‍മ സമിതിയുടെയും ഗവര്‍ണറുടെയും കൂടിക്കാഴ്ച.
പ്രതിഷേധക്കാര്‍ സംഘടിക്കാതിരിക്കാനായി സന്നിധാനത്തും പമ്പയിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സന്നിധാനവും പരിസരവും ഇതുവരെ ശാന്തവുമാണ്. കർശന പരിശോധന കടന്നുവേണം നടപന്തലിലെ ക്യൂവിലേക്ക് തീര്‍ത്ഥാടകര്‍ക്ക് കടക്കാൻ. ക്യൂവിലൂടെ തന്നെ പതിനെട്ടാം പടികടന്ന് ദർശനം നടത്തി, മാളികപ്പുറത്തും പോയിമടങ്ങണം. പ്രതിഷേധത്തിനായി കൂടാൻ ഒരു തരത്തിലും അവസരമില്ല. പമ്പ മുതൽ ക്യാമറകണ്ണുകളിലൂടെ വേണം ഓരോരുത്തരും കടന്ന് പോകാൻ.
അതേസമയം സന്നിധാനത്ത് രാത്രിയിൽ കര്‍ശന സുരക്ഷ തുടരുമ്പോഴും തീര്‍ത്ഥാടകര്‍ക്ക് ഇന്നലെ വിരിവയ്ക്കാൻ പൊലീസ് അനുമതി നൽകിയിരുന്നു. നെയ്യഭിഷേകത്തിന് മുൻകൂട്ടി ടിക്കറ്റെടുത്ത ആളുകളെയാണ് വിരിവയ്ക്കാൻ അനുവദിച്ചത്. നട അടച്ചാൽ ഭക്തര് സന്നിധാനം വിടണം എന്നായിരുന്നു മുൻ നിർദേശം എങ്കിലും അതിരാവിലെ നെയ്യഭിഷേകം ചെയ്യേണ്ട തീർഥാടകർക്കും പോലീസ് ഇളവ് നൽകിയിരുന്നു.